Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നതെന്നും ശബരിമല വിഷയം ചര്‍ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
പദ്മകുമാറിന്റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല. ആർക്കും സംരക്ഷണം നൽകില്ല. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന.
Kerala
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ നടപടിയെടുത്ത് തലയൂരുകയാണ് നല്ലതെന്ന അഭിപ്രായം ജില്ലയിലുണ്ട്.
ഏരിയാ സെക്രട്ടറിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഇത്തരമൊരു അഭിപ്രായത്തിനു മുന്‍തൂക്കം വന്നാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു പിരിയാനാണ് സാധ്യത.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായിരുന്ന എൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാസുവിനെ തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
അതേസമയം, കേസില്‍ സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.
Kerala
കൊച്ചി: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമായെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കും.
ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.
National
ബംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലക്കും ഇടയിൽ കേരളത്തിൽനിന്നുള്ള കാർ യാത്രികനെ തടഞ്ഞ് ആക്രമിസംഘം ഒന്നര കോടി രൂപ വിലമതിക്കുന്ന 1.2 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവാണ് വ്യാഴാഴ്ച രാത്രി കേരളത്തിലേക്ക് കാർ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിന് ഇരയായത്.
നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പം കാറിൽ ബന്ദിപ്പൂർ-കേരള റൂട്ടിൽ മൂലെഹോൾ മദ്ദൂർ വനം ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്നാണ് വിനു സ്വർണക്കട്ടി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സ്വർണപ്പണിക്കാരൻ കടക്കോളയിൽ എത്തിച്ചു നൽകിയ സ്വർണവുമായി വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ച് കുറച്ച് ദൂരം പിന്നിട്ടപ്പോൾ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടരുന്നത് ശ്രദ്ധയിൽപെട്ടു.
മൂലെഹോളിനടുത്ത് എത്തിയപ്പോൾ ഇതിൽ രണ്ട് കാറുകൾ വിനുവിന്റെ കാർ തടഞ്ഞു. കൊള്ളക്കാർ ഇരുവരെയും കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്റെ പക്കൽനിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു.
അന്വേഷണത്തിനായി മൂന്ന് സംഘങ്ങൾ രൂപവത്കരിച്ചു. ഒരു സംഘം കേരളത്തിലേക്കും മറ്റൊരു സംഘം മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാമത്തെ സംഘം നിലവിൽ ബന്ദിപ്പൂർ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങൾ തിരിച്ചറിയുന്നു. സ്വർണം വാങ്ങിയതിന്റെ സഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്. പത്മകുമാറിനെ ഉടൻ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് പത്മകുമാർ ആയിരുന്നു. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണപ്പാളികളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്.
കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്.
അതേസമയം, കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ. വാസുവിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ നൽകും.
Kerala
കൊച്ചി: കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കാൻ നിർദേശം നൽകി ഹൈക്കോടതി. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസ് തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
നിലവിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്ന് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ബെഞ്ച് അറിയിച്ചു.
കള്ളപ്പണം വെളിപ്പിക്കല്‍ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ മുദ്രവച്ച പകര്‍പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇഡി കൊച്ചി സോണല്‍ ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പൊതുരേഖയായ എഫ്ഐആര്‍ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ നല്‍കണമെന്ന ആവശ്യം തളളിയത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് നിര്‍ണായക തെളിവെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വലതുഭാഗത്തെ പാളികളും ഇളക്കിമാറ്റിയിട്ടുണ്ട്.
സ്വർണപ്പാളികളുടെ തൂക്കം നിര്‍ണയിക്കും. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയ്ക്കു വിദഗ്ധരായവര്‍ സംഘത്തിലുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധന ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം നടത്താനാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അനുമതി നല്‍കിയത്. ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശമാടി അനുജ്ഞ വാങ്ങി. തുടര്‍ന്നാണ് പരിശോധന നടന്നത്.
ശബരിമല ശ്രീകോവിലില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസിന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി.
മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്‍ഡില്‍ പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.
ഇതിനെല്ലാം സര്‍ക്കാരില്‍ നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് വാസു തന്നെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖകളില്‍ ഉണ്ടായിരുന്ന "സ്വര്‍ണം പൊതിഞ്ഞ പാളികള്‍' എന്ന ഭാഗം ഒഴിവാക്കി, പകരം "ചെമ്പ് പാളികള്‍' എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല്‍ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലൊരു തീരുമാനം ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്നും കണ്ടെത്തലുണ്ട്.
കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെതിരേ നിര്‍ണായകമായതെങ്കില്‍ വാസുവില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളിലൂടെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കുരുക്കിലാകും.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എംഎല്‍എയുമായ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ശബരിമല കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയാണ്. ഇതില്‍ ആളുകളുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമാണ് പത്മകുമാറിന്റെ ആശ്വാസം. എന്നാല്‍ വാസുവിന്റെയും മുന്‍ തിരുവാഭാരണം കമ്മീഷണര്‍ കെ. എസ്. ബൈജുവിന്റെയും മൊഴിയില്‍ പത്മകുമാറിനെതിരായ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്.
പത്മകുമാര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് വാസു പ്രസിഡന്റായത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായി വാസുവിന്റെയും പത്മകുമാറിന്റെയും രാഷ്ട്രീയ നിയമനമായിരുന്നു. അന്വേഷണം ഇവരിലേക്കു നീളുന്നതു തടയാന്‍ സര്‍ക്കാരും സിപിഎമ്മും അണിയറനീക്കങ്ങള്‍ നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അന്വേഷണസംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ശ്രമങ്ങള്‍ നടന്നു. കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള കര്‍ശന നിരീക്ഷണത്തിലായതാണ് സിപിഎമ്മിന് വിനയായത്.
കേസില്‍ ഇതുവരെ അറസ്റ്റിലായ ബോര്‍ഡ് പ്രസിഡന്റും ജീവനക്കാരുമെല്ലാം സിപിഎമ്മുകാരാണ്. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അറസ്റ്റുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്കു നീങ്ങുകയും ചെയ്താല്‍ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയുണ്ടാക്കും. ഇപ്പോള്‍ തന്നെ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്തുണ്ട്.
2019ല്‍ സ്വര്‍ണക്കവര്‍ച്ച നടന്നപ്പോള്‍ എ. പത്മകുമാറായിരുന്നു പ്രസിഡന്റ് എന്നതിനാല്‍ അദ്ദേഹത്തിന്റെ ഇടപെടലുകളെ ഒരുവിധത്തിലും മാറ്റിവയ്ക്കാനാകുന്നതല്ല. ചില തീയതികള്വച്ച് വാസു ഉന്നയിച്ച വാദമുഖങ്ങള്‍ പോലും വിരല്‍ ചൂണ്ടുന്നത് പത്മകുമാറിലേക്കാണെന്നും വ്യക്തമാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയായാണ് വാസു.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
ഈ സമയത്ത് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയുണ്ടായിരുന്നില്ല.
ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. റിമാന്‍ഡ് ചെയ്ത ശേഷം പിന്നീട് കുടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
വ്യാഴാഴ്ച രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) യോഗം ചേര്‍ന്നു. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
എസ്പിമാരായ ശശിധരന്, പി.ബിജോയി, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ സംഘം ബുധനാഴ്ച ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
വാസുവിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു.
വരുംദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നേരത്തെ വാസുവിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും അയാൾക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ആരെല്ലാം സ്വർണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധയിടങ്ങളിൽ നിന്ന് സ്വർണസാമ്പിൾ ശേഖരിക്കാം. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പുതിയ ഹര്‍ജിയും പരിഗണനയ്ക്കെത്തും.
ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തില്‍ ആയിരിക്കും. എസ്ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് 2024 ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പുപാളിയെന്നു രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇറക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
ചെമ്പുപാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണു രേഖപ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2019 ല്‍ ദേവസ്വം ഓഫീസറായിരുന്ന മുരാരി ബാബുവാണ് ആദ്യമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികളെ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്.
തുടര്‍ന്നുള്ള രേഖകളിലും ചെമ്പാണെന്ന് രേഖപ്പെടുത്തിയ 2024 ലെ ഉത്തരവിലും ആവര്‍ത്തിക്കുന്നു. 2019 ലെ കള്ളം മൂടിവയ്ക്കാന്‍ 2025 ലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു ശ്രമിച്ചെന്ന് നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇതിനു മുമ്പ് ശബരിമല ദ്വാരപാലശില്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
റിമാൻഡിൽ ഉള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായവരെ സംബന്ധിച്ച വിവരശേഖരണമാണ് പ്രധാനമായും നടക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്. റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതി സമീപിക്കും.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായവരെ സംബന്ധിച്ച വിവരശേഖരണമാണ് പ്രധാനമായും നടക്കുന്നത്.
Kerala
റാന്നി: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. ഇതിനു പിന്നാലെ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്തു വരികയാണ്.
മുരാരി ബാബുവിനെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമലയിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. കേസിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ ഇന്നലെയും യോഗം ചേര്‍ന്നു വിലയിരുത്തി.
ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായവരെ സംബന്ധിച്ച വിവരശേഖരണമാണ് പ്രധാനമായും നടക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി സംഘത്തലവന് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രേഖകള്‍ പരിശോധിച്ചു.
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കണം. രണ്ടാമത്തെ കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ഒരുമിച്ചിരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്വേഷണ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.
ദ്വാരപാലക ശില്പങ്ങളുടെ പാളികളിലെ സ്വർണക്കവർച്ചയ്ക്ക് പുറമെ കട്ടിളപ്പാളികളിലെ സ്വർണക്കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.
അതേസമയം, കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്.
അതേസമയം, കേസിൽ രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.
Kerala
ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു. ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്.
ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും, ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.
500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊളയടിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി നൽകിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെത്തിയിരുന്നു.
കർണാടക പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ആനുകുല്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ ബോര്‍ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
നിലവിലെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത 476 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്ധന് വിറ്റതായാണ് കണ്ടെത്തല്‍.
അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റുവെന്നാണ് ഗോവര്ധനന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന് പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്കു പോയിരിക്കുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവര്ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്ഐടി സംഘം നടത്തും.
ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്ധന്. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്ധന് ഉണ്ണികൃഷ്ണന് പോറ്റിയുമായി പരിചയപ്പെടുന്നത്. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവര്ധന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവര്ധന് അന്വേഷണസംഘത്തിന് കൈമാറി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും.
ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.
അതേസമയം, കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്.
വ്യാഴാഴ്ച മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുക.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു നിലവിൽ സസ്പെൻഷനിലാണ്.
ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്.
2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.
അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025 ല്‍ ഗുഢാലോചന നടത്തി എന്ന വാദം തെറ്റാണ്.
പാളി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്ത് വിടാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല. പ്രസിഡന്റ് നിര്‍ദേശിച്ചുവെന്ന കാര്യം തെറ്റാണ്. പിഴവ് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസെടുത്തത്.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് എസ്. ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനുമാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.
അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച രാത്രിയോടെ വിട്ടയച്ചിരുന്നു.
അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു മേല്‍നോട്ടചുമതല കോടതി നല്‍കിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. 2019ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്നും ഇയാൾ അത് പിന്നീട് നാഗേഷിന് കൈമാറുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ യഥാർഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യം ആണ്. ഈ ദിവസം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പാളികൾ വിറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെന്നൈയിലേക്ക് കൊണ്ടുപോയത് യഥാർഥമല്ല. ആർക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ശബരിമലയിൽ വലിയ കച്ചവടമാണ് നടന്നത്. കൂട്ടുനിന്നത് സർക്കാരും ബോർഡുമാണ്. ഹൈക്കോടതിക്ക് ഈ തട്ടിപ്പ് മനസ്സിലായി. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും. പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോൾ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നിൽ വൻ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്ഐആര്‍. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്നും വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന് പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാരും സിപിഎം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം വകുപ്പിനും കഴിയില്ലെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതി ചേർത്തതിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല. എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ പരാതിയിലാണ് 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍.
കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്റെ പരാതിയിലാണ് എഫ്ഐആർ. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. സ്വർണം പൂശിയ ചെന്നൈയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇപ്പോള്‍ സംഘം പരിശോധന നടത്തിവരികയാണ്. സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല.
Kerala
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആർക്കൊക്കെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആർക്കെല്ലാം വീഴ്ചകൾ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽപ്പെടും. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കും.
ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദിവസം വെളിപ്പെടുത്തൽ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്.
ആ ഘട്ടത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ വന്നത്. അയ്യപ്പസംഗമം നടക്കാൻ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്. അവർ ബദൽ സംഗമം നടത്താനും തീരുമാനിച്ചു. അവർക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോൾ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.
സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ശബരിമലയിൽ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തലില് വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.
ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി വാങ്ങിവന്നതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
സ്വര്‍ണപ്പാളി കടത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോര്‍ഡിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം കേസെടുക്കും.
കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് ക്രമസമാധാനചുമതലയുള്ള എഡിജിപി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വം വിജിലന്‍സില്‍ നിന്നു കഴിഞ്ഞ ദിവസം വിവരശേഖരണം നടത്തിയിരുന്നു.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ കൂട്ട പ്രാർഥന നടത്തുമെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിന്നിൽ പല ഉന്നതരുമുണ്ട്. കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. അന്വേഷണം സിബിഐക്ക് വിടും വരെ കോൺഗ്രസ് പോരാട്ടം തുടരും.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെ.സി.വേണുഗോപാൽ പ്രസംഗം തുടങ്ങിയത് ശരണംവിളിച്ചാണ്. വേദിയിൽ നിലവിളക്കും അയ്യപ്പന്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രാഥമിക വിവരശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ദേവസ്വം വിജിൻസ് വെള്ളിയാഴ്ച സമ്പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദ്വാരപാലക ശില്പം വില്ക്കാന് കടകംപള്ളി കൂട്ടുനിന്നെന്നാണ് വിമര്‍ശനം.
ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും സതീശന് ആരോപിച്ചു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും സതീശന് പറഞ്ഞു.
പോലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോടല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണന് പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പത്തു വർഷം സിപിഎം വിശ്വാസികളെ ദ്രോഹിച്ചെന്നും ഇപ്പോൾ അവർ ശബരിമലയില്‍ കൊള്ള നടത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം. ദേവസ്വം വിജിലൻസിന്റെ കഴിഞ്ഞ 30 വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവിടണം. സംസ്ഥാനം സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ശബരിമലയ്ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവര്.
2019ല്‍ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണത്തിന്റെ മങ്ങലുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്ത്രിയെ സമീപിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അനുമതി നല്‍കിയെന്നും എന്നാല്‍ ഇത് പുറത്തേക്കു കൊണ്ടുപോകാന്‍ ആകില്ലെന്നും തന്ത്രി പറഞ്ഞു.
സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി എന്നു അനുമതി നല്കിയ രേഖയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നെന്നും തന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബു ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും കണ്ഠര് രാജീവര് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ചോദ്യോത്തര വേളയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വച്ചു. ഇതിനു പിന്നാലെ, വിഷയം ചർച്ച ചെയ്യണമെങ്കിൽ നോട്ടീസ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
തുടർന്ന്, പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ നിറഞ്ഞിരിക്കുമ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ബഹളത്തിനിടയിൽ "ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ' എന്ന് പ്രതിപക്ഷത്തെ മന്ത്രി വി. ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു.
സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും.
സ്വർണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ൽ വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണാണ് ഇദ്ദേഹം.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു പ്രതികരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.